വിമാനപാതകൾ, മാറുന്ന രാജ്യാന്തര ബന്ധങ്ങളുടേയും രാഷ്ട്രീയ സാഹചര്യങ്ങളുടെയും സൂചികയാകുന്നതിന്റെ കൃത്യമായ ഒരുദാഹരണം കണ്ടത് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു.
ഗാസയിലെ ഇസ്രയേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, 2024 നവംബർ 21ന് രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നിലനിൽക്കേയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഐസിസി രൂപീകരിക്കുന്നതിൽ പങ്കാളികളായ നാലു രാജ്യങ്ങളുടെ ആകാശത്തുകൂടി ചൊവ്വാഴ്ച വാഷിംഗ്ടണിലേക്കു പറന്നത്. ഈ വാർത്തകൾ കണ്ടാണ് നെതന്യാഹുവിന്റെ വിമാനത്തിന്റെ പറക്കൽപ്പാത എടുത്തു നോക്കുന്നത്.
സംഭവം ശരിയായിരുന്നു. 10ന് ഇസ്രയേൽ സമയം രാവിലെ പത്തിനാണ് ടെൽ അവീവിൽനിന്ന് പ്രധാനമന്ത്രിയുടെ ബോയിങ് 767-338 (ഇആർ) ഒദ്യോഗിക വിമാനം 4എക്സ്-ഐഎസ്ആർ ടേക്കോഫ് ചെയ്തത്. ഗ്രീസ്, ഇറ്റലി, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങളുടെ ആകാശം മുറിച്ചുപറന്ന് വാഷിംഗ്ടണു സമീപമുള്ള ക്യാമ്പ് സ്പ്രിംഗ് ജോയിന്റ് ബേസ് ആൻഡ്രൂസ് എന്ന വ്യോമസേനാ താവളത്തിൽ അമേരിക്കൻ സമയം വൈകുന്നേരം ആറിന് ലാൻഡു ചെയ്തു. 1998ൽ റോമിൽ നടന്ന യോഗത്തിൽ ഐസിസിക്ക് രൂപം കൊടുത്തവരിലും, ഐസിസിയുടെ നയങ്ങളും തീരുമാനങ്ങളും നടപ്പാക്കുന്നതിൽ പങ്കുചേരാമെന്ന് ഉറപ്പുനൽകിയവരിലും യൂറോപ്പിലെ മേൽപ്പറഞ്ഞ മൂന്നു രാജ്യങ്ങളും കാനഡയും ഉണ്ടായിരുന്നതാണ്.
ഐസിസി വാറന്റുള്ളയാൾ സ്വന്തം രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ വന്നാൽ (കരയായാലും ആകാശമായാലും) അറസ്റ്റു ചെയ്യാതിരിക്കാൻ സാധാരണഗതിയിൽ ന്യായമേതുമില്ലാത്ത രാജ്യങ്ങൾ ആ ആളിനെ പിടികൂടിയില്ല. മാത്രമല്ല, സ്വന്തം ആകാശത്തുകൂടി സുഖമായി പറക്കാനുള്ള ഒത്താശ ചെയ്തു കൊടുക്കുകയും ചെയ്തു. ഇതു വ്യക്തമാക്കുന്നത് രാജ്യാന്തര സമ്മതപത്രങ്ങൾക്കും കരാറുകൾക്കുമപ്പുറം എല്ലാവരും വിലമതിക്കുന്നത് മാറിമാറി വരുന്ന സ്വന്തം താല്പര്യങ്ങളും നയങ്ങളുമാണ് എന്നു തന്നെയാണ്.
ഇനി, കഴിഞ്ഞ സെപ്റ്റംബർ 30ന് നെതന്യാഹു ഇതേ വിമാനത്തിൽ ന്യൂയോർക്കിലേക്കുപറന്ന പാത നോക്കുക.
ടെൽ അവീവിൽനിന്നു വിട്ട വിമാനം വളരെ ബുദ്ധിമുട്ടി, ഗ്രീസിന്റെയും ഇറ്റിലിയുടേയും വാലറ്റം മാത്രം കഷ്ടിച്ചുതൊട്ട് ജിബ്രാൾട്ടർ കടലിടുക്കിനു മീതേക്കൂടി ഞെരുങ്ങിപ്പറന്നാണ് അമേരിക്കയിലേക്ക് പോകുന്നത്. യൂറോപ്യൻ രാജ്യങ്ങളുടെയും കാനഡയുടേയും മീതേ പറക്കുന്നത് കഴിയുന്നത്ര ഒഴിവാക്കിയുള്ള ഈ യാത്രാപഥത്തിന് അന്ന് കൃത്യമായ കാരണങ്ങളുമുണ്ടായിരുന്നു.
യൂറോപ്യൻ യൂണിയനിലെ എല്ലാ രാജ്യങ്ങളും ഐസിസിയുടെ അറസ്റ്റ് വാറന്റുകൾ മാനിക്കാൻ ബാധ്യസ്ഥരാണെന്ന് ഇയുവിന്റെ ഹൈ റപ്രസന്റേറ്റീവ് ജോസെപ് ബോറൽ അർഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയത് സെപ്റ്റംബറിലായിരുന്നു. റോം സ്റ്റിയാറ്റൂട്ട് ഇയു നിയമസംഹിതയുടെ ഭാഗമായതിനാൽ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കെല്ലാം ഐസിസിയുടെ അറസ്റ്റ് വാറന്റുകൾ നടപ്പിലാക്കാൻ കടമയുണ്ടെന്ന് യൂറോപ്യൻ പാർലമെന്റ് ഹ്യൂമൻ റൈറ്റ്സ് കമ്മിറ്റി പ്രസ്താവിച്ചതും സെപ്റ്റംബറിൽ തന്നെയാണ്.
തങ്ങളുടെ അതിരിനുള്ളിലെങ്ങാനും കയറിയാൽ നെതന്യാഹുവിനെ അറസ്റ്റു ചെയ്തിരിക്കുമെന്ന് നോർവേയുടെ വിദേശമന്ത്രാലയം ആവർത്തിച്ചതും സെപ്റ്റംബറിലാണ്. നെതന്യാഹുവിനെതിരായ വാറന്റ് നടപ്പാക്കണെമെന്നാവശ്യപ്പെട്ട് ഡച്ച് പാർലമെന്റ്് പ്രമേയം പാസാക്കിയതും ആ മാസമായിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രിയെ അറസ്റ്റു ചെയ്യണമെന്ന് നേരിട്ടു പറഞ്ഞില്ലെങ്കിലും, അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനുള്ള ഐസിസിയുടെ അധികാരത്തെ പിന്തുണയ്ക്കുന്നുവെന്ന് ഇറ്റലിയും ഫ്രാൻസും നിലപാടെടുത്തതും സെപ്റ്റംബറിൽ തന്നെ.
ഈ പറക്കലിനു രണ്ടുമാസം മുന്നേ നെതന്യാഹു ഗ്രീസും ഇറ്റലിയും ഫ്രാൻസുമെല്ലാം ധാരാളം മുറിച്ചുകടന്നു തന്നെയാണ് അമേരിക്കയിലേക്കു പറന്നതെന്നു കാണാം.
ആ പറക്കലിൽ ഒഴിവാക്കിയത് മറ്റൊരാളെയാണ്. കഴിഞ്ഞ ജൂലൈ ഏഴിന്, നെതന്യാഹുവിന്റെ വിമാനം കാനഡയുടെ ആകാശത്തു കയറാതിരുന്നതിന്റെ കാരണം അന്നത്തെ വാർത്തകളിലുണ്ട്.
ഇസ്രയേലിന്റെ പലസ്തീൻ നടപടികളെ കാനഡ ഏറ്റവും തുറന്നു വിമർശിച്ച മാസമായിരുന്നു ജൂലൈ. പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ കാനഡ ഒരുങ്ങുന്നുവെന്ന് വാർത്തകൾ തുടരെ വന്ന മാസം. ഗാസയിൽ തുടരുന്ന കൂട്ടക്കൊലകളും തടഞ്ഞുവയ്ക്കുന്ന സഹായങ്ങളും അംഗീകരിക്കാനാവില്ലെന്ന് കാനഡ കൂടുതൽ വ്യക്തമാക്കിക്കൊണ്ടിരുന്ന മാസവുമായിരുന്നു 2025 ജൂലൈ.
ഇസ്രയേലിന്റെ ദേശീയവിമാനത്തിന്റെ പറക്കലിൽ ഇങ്ങനെ ഒഴിഞ്ഞുമാറലും മാറാതിരിക്കലും മാറിയും മറിഞ്ഞും വരുമ്പോൾ, വെറുമൊരു താരതമ്യത്തിനായി, ടെൽ അവീവിൽനിന്ന് വാഷിംഗ്ടണിലേക്കുള്ള ഒരു സാധാരണ യാത്രാവിമാനത്തിന്റെ ഇതേ റൂട്ടിലുള്ള യാത്രാപഥംകൂടി നോക്കുക.
തുർക്കി, ബൾഗേറിയ, സെർബിയ, ഹംഗറി, ഓസ്ട്രിയ, ജർമനി, നെതർലാൻഡ്സ്, യുകെ, കാനഡ എന്നീ ഒന്പതു രാജ്യങ്ങളുടെ ആകാശം മുറിച്ചുകടന്നാണ് യുണൈറ്റഡ് ഫ്ലൈറ്റ് നമ്പർ യുഎ73 ദിവസവും ഇസ്രയേൽ തലസ്ഥാനത്തുനിന്ന് അമേരിക്കൻ തലസ്ഥാനത്തേക്കു പറക്കുന്നത്.